Sustainable dairy production will be implemented in a timely manner

സർക്കാരിന് വേണ്ടി തിരുവനന്തപുരം ആനയറ സമേതിയിൽ മൃഗസംരക്ഷണ വകുപ്പ്, കേരള ലൈവ്സ്റ്റോക്ക് ഡവലപ്പ്മെന്റ് ബോർഡ്, കേരള വെറ്ററിനറി ആന്റ് അനിമൽ സയ്ൻസസ് യൂണിവേഴ്സിറ്റി, ഡയറി ഡവലപ്പ്മെന്റ് ഡിപാർട്ട്മെന്റ്, കേരള കോപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിങ്ങ് ഫെഡറേഷൻ, കേരള ഫീഡ്സ് എന്നിവർ ഒന്നിച്ച ശിൽപശാല സമാപിച്ചു. “സുസ്ഥിര ക്ഷീരോല്പാദനം” എന്ന ലക്ഷ്യം കൈവരിക്കാൻ പശുക്കളിലെ ഉൽപ്പാദനക്ഷമത വർധിപ്പിക്കാനുള്ള നിർദേശങ്ങൾ പ്രയോഗത്തിൽ വരുത്താനുള്ള നടപടികൾ സമയബന്ധിതമായി നടപ്പിലാക്കും.

പാലുൽപാദനത്തിൽ സ്വയംപര്യാപ്തത കൈവരിക്കാൻ കുതിക്കുന്ന ഈ ഘട്ടത്തിൽ സുസ്ഥിരമായ ക്ഷീരോല്പാദനം കൈവരിക്കുന്നതിന് കാലാനുസൃതമായി എന്തൊക്കെ മാറ്റങ്ങൾ വരുത്തണം തുടങ്ങിയ കാര്യങ്ങൾ വിലയിരുത്തി അവ നടപ്പിലാക്കുക എന്നതാണ് ഈ സർക്കാരിന്റെ അടുത്ത ലക്‌ഷ്യം.

പശുക്കളുടെ എണ്ണമല്ല ഉത്പാദനക്ഷമത കൂട്ടുകയാണ് വേണ്ടത്. കേരളത്തിലെ പശുക്കളുടെ ജനിതകപരമായുള്ള പാലുത്പാദന ക്ഷമത പൂർണ്ണമായി പ്രയോഗത്തിൽ വരുത്താൻ നമ്മുടെ കർഷകർക്ക് സാധിക്കുന്നില്ല. ഇതിന്റെ പ്രധാന കാരണങ്ങൾ കണ്ടെത്തുകയും ഒപ്പം പ്രത്യുൽപാദനക്ഷമത വർധിപ്പിക്കുന്നതിന് മുന്നിലുള്ള തടസ്സങ്ങളായ ഉയർന്ന തീറ്റ, പരിപാലനച്ചെലവ്, രോഗങ്ങൾ എന്നീ വെല്ലുവിളികളെ ഫലപ്രദമായി നേരിടുന്നതിനും കൂടിയാണ് കെ. എൽ ഡി ബി യുടെ നേതൃത്വത്തിൽ വിവിധ വകുപ്പുകൾ ചേർന്ന് ശില്പശാല സംഘടിപ്പിച്ചത്. ആജീവനാന്ത ഉൽപ്പാദനക്ഷമത വർദ്ധിപ്പിക്കുന്നതിനുള്ള ആരോഗ്യ സംരക്ഷണം, പ്രത്യുൽപാദന മാനേജ്മെന്റ്, ബ്രീഡിംഗ് മാനേജ്മെന്റ്, തീറ്റ ഉൾപ്പെടെയുള്ള കന്നുകാലി പരിപാലന തന്ത്രങ്ങൾ,
ചെലവ് കുറഞ്ഞ സമ്പൂർണ്ണ പോഷകാഹാര രൂപവൽക്കരണം , ക്ഷീര സഹകരണ മേഖലയുടെ പരിപോഷണം, ഉൽപാദനച്ചെലവ് കുറയ്ക്കൽ, മൂല്യവർദ്ധന, ലാഭകരമായ ക്ഷീരോൽപാദന വിപണന തന്ത്രങ്ങൾ എന്നീ കാര്യങ്ങൾ ആണ് ശില്പശാലയിൽ ഉരുത്തിരിഞ്ഞു വന്നത്. ശില്പശാലയിൽ നിന്നും സംഗ്രഹിച്ച നിർദ്ദേശങ്ങൾ സംസ്ഥാന സർക്കാരിന്റെ മേൽ നടപടികൾക്കായി സമർപ്പിക്കും.