കേന്ദ്ര സംഘം പക്ഷിപ്പനി ബാധിത മേഖല സന്ദർശിക്കും
മൃഗസംരക്ഷണ വകുപ്പുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനായി മന്ത്രി ജെ. ചിഞ്ചുറാണി മൃഗസംരക്ഷണ വകുപ്പ് കേന്ദ്ര സെക്രട്ടറി ശ്രീമതി. അൽക്ക ഉപാദ്ധ്യായയുമായി കൂടിക്കാഴ്ച നടത്തി. എറണാകുളം മരടിൽ സ്ഥിതി ചെയ്യുന്ന മൃഗസംരക്ഷണ വകുപ്പിന്റെ കീഴിലുള്ള ഭക്ഷ്യ കാർഷിക ഉത്പന്നങ്ങളുടെ പരിശോധന നടത്തുന്ന SLMAP (State Laboratory For Marine Agricultural Products) എന്ന ലാബിനെ ഉന്നത നിലവാരത്തിൽ എത്തിക്കുന്നതിന് ആവശ്യമായ ഫണ്ട് അനുവദിക്കുന്നതിന് ആവശ്യപ്പെട്ടുകൊണ്ടും കേരളത്തിലെ പക്ഷിപ്പനി നിയന്ത്രണത്തിന്റെ ഭാഗമായി നിലവിൽ കേന്ദ്രസർക്കാർ ആക്ഷൻ പ്ലാൻ അനുസരിച്ച് വകുപ്പ് കൈകൊണ്ടിട്ടുള്ള നടപടികൾ നേരിട്ട് വിലയിരുത്തി നിർദേശങ്ങൾ നൽകുന്നതിനും കേന്ദ്ര സെക്രട്ടറിയുടെ നേതൃത്വത്തിൽ തന്നെ ഒരു ടീം പക്ഷിപ്പനി ബാധിത പ്രദേശങ്ങൾ സന്ദർശിക്കണം എന്നീ ആവശ്യങ്ങളാണ് പ്രധാനമായും ഉന്നയിച്ചത്. കൂടാതെ സംസ്ഥാനത്ത് മികച്ച ഇനം പശുക്കളെ സൃഷ്ടിക്കുന്നതിനായി ഉന്നത ഗുണനിലവാരമുള്ള ഹോഴ്സിയൻ ഫ്രീഷ്യൻ, ജേഴ്സി തുടങ്ങിയ ഏറ്റവും മികച്ച ഇനം കാളകളുടെ ബീജം സംസ്ഥാനത്തിന് ലഭ്യമാക്കണം എന്ന ആവശ്യവും മന്ത്രി ഉന്നയിച്ചു.
രാഷ്ട്രീയ ഗോകുൽ മിഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി കേരളത്തിലെ കൃത്രിമ ബീജദാന പ്രവർത്തനം മെച്ചപ്പെടുത്തുന്നതിനായി നിലവിൽ സമർപ്പിച്ചിട്ടുള്ള 47 കോടി രൂപയുടെ പദ്ധതി അംഗീകരിക്കണം എന്നുള്ള ആവശ്യവും കേന്ദ്ര സെക്രട്ടറിയുടെ ശ്രദ്ധയിൽപ്പെടുത്തി. കേന്ദ്രസർക്കാരിന്റെ ‘ഭാരത് പശുധൻ’ പോർട്ടലിൽ എൻട്രി വരുത്തുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങൾ, ബ്രൂസല്ല പ്രതിരോധ കുത്തിവെപ്പ് നടത്തുന്നതിന് ആവശ്യമായ ലോജിസ്റ്റിക്കുകൾ ലഭ്യമാക്കുന്നതിനുള്ള ഫണ്ട് അനുവദിക്കുക, ഇന്റഗ്രേറ്റഡ് സാമ്പിൾ സർവ്വേ നടത്തിയതുമായി ബന്ധപ്പെട്ട് വർഷങ്ങളായി ലഭിക്കാതിരുന്ന വകുപ്പിന് ലഭിക്കേണ്ട കുടിശ്ശിക തുക അനുവദിക്കുക, കഴിഞ്ഞ തവണത്തെ കന്നുകാലി സെൻസസ് നടത്തിയത് മൂലം എന്യൂമറേറ്റർമാർക്ക് നൽകുവാനുള്ള ബാക്കി തുക അനുവദിക്കുക തുടങ്ങിയ വിഷയങ്ങളും മന്ത്രി കേന്ദ്ര സെക്രട്ടറിയുടെ ശ്രദ്ധയിൽപ്പെടുത്തി.
മന്ത്രിയുടെ അഭ്യർത്ഥനമാനിച്ച് പക്ഷിപ്പനിയുമായി ബന്ധപ്പെട്ട ഒരു അടിയന്തര യോഗം കേന്ദ്ര സെക്രട്ടറിയുടെ നേതൃത്വത്തിൽ നടത്തുമെന്നും, കേരളത്തിലെ പക്ഷിപ്പനി ബാധിത പ്രദേശങ്ങൾ സന്ദർശിക്കുമെന്നും ഉറപ്പുനൽകി. 2021 ലെ കന്നുകാലി സെൻസസ് നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട സങ്കീർണതകൾ ഉടനടി പരിഹരിക്കാമെന്നും കഴിഞ്ഞ സെൻസസിന്റെ കുടിശിക തുക അനുവദിക്കാമെന്നും കേന്ദ്ര സെക്രട്ടറി അറിയിച്ചു. 10 വർഷമായി ലഭിക്കുവാനുള്ള സാമ്പിൾ സർവ്വേ കുടിശ്ശിക തുക നൽകുന്ന വിഷയം പരിശോധിച്ച് ആവശ്യമായ നടപടി എത്രയും വേഗം കൈക്കൊള്ളുന്നതുമാണെന്നും കേന്ദ സെക്രട്ടറി അറിയിച്ചു.
മൃഗസംരക്ഷണ വകുപ്പിന്റെ SLMAP എന്ന സ്ഥാപനത്തെ ദേശീയ നിലവാരത്തിലുള്ള ഒരു മികച്ച സ്ഥാപനമാക്കി മാറ്റുന്നതിന് ആവശ്യമായ ഫണ്ട് കേന്ദ്ര സർക്കാരിന്റെ അസ്കാഡ് പദ്ധതിയിൽ ഉൾപ്പെടുത്തി അനുവദിക്കാമെന്നും ഉറപ്പുനൽകി.